Monday, April 27, 2009

രാത്രി

നിറയെ ഉള്ളിലും
കണ്ണിലുംകാറ്റിലും
കനലുതന്നെ നീ ,
ഒന്നുകില്‍ കത്തിടും
നെഞ്ചില്‍ അല്ലെങ്കില്‍
ഉലയായി നീറിടും .

സങ്കടങ്ങള്‍ പതുങ്ങുന്ന
കാടിന്റെ
ചിറകില്‍ ഏറി
മടങ്ങുന്ന
പകലിനെ
മെല്ലെ മെല്ലെ
മറക്കുന്ന
രാത്രി നീ .

വയ്യെനിക്ക്‌
മുറിക്കുവാനീ
വലക്കണ്ണികള്‍
എന്നെ
ഇല്ലാതെ
ആക്കിലും,
അത്രമേല്‍
നീ
പുനര്‍ ജനി -
ച്ചെപ്പൊഴോ
എന്റെ ഉള്ളിലെ
ഞാനായി
ജീവനേ .

എന്നെനീ
അറിയുന്നില്ല
എങ്കിലും
ചോരയായ്
പതയുന്നു
നീ
പ്രാണനില്‍ .

രാത്രിയാണ് നീ
കൂരിരുള്‍
ചില്ലയില്‍
പൂക്കുവാന്‍ വന്ന
സങ്കടമാണ്
ഞാന്‍ .

Sunday, April 26, 2009

നിഴല്‍

ഞാനറിഞ്ഞിരുന്നല്ലോ
നിന്മിടിപ്പുകളെന്നെ
കാതോര്‍ത്തു നോവുന്നതിന്‍
ഗാഡമാം നിശ്ശബ്ദത

എങ്കിലുംപൊതിഞ്ഞെന്നെ
പേടികള്‍,
അരുതെന്ന്ഹൃദയം വിതുമ്പുമ്പോള്‍
ജാലകം അടച്ചു ഞാന്‍ .

വൈകിഞാന്‍ ഓടിക്കിതച്ച്
എത്തുമ്പോഴേക്കും
നീയും കടലും പിരിഞ്ഞുവോ
സ്നേഹമേ !
നടന്നു നീ മറഞ്ഞോ
അകന്നുവോ .....?

പ്രണയം

എത്രമേലഗാധം കടല്‍

നിന്നിലേക്ക്‌ അറ്റുവീഴുകയാണീ

മഴച്ചുരുള്‍

ഏറ്റുവാങ്ങുക ഓരോമിടിപ്പിലും

കാത്തിരിപ്പിന്റെ

പൊള്ളുന്ന തീക്കടല്‍ .

Wednesday, April 8, 2009

ഇരുട്ടത്ത്

മേഘങ്ങള്‍ മിന്നിപെയ്തു തളര്‍ന്ന്
മഴപ്പിന്നല്‍ അഴിക്കാനറിയാതെ
ഒച്ചവച്ചുരുളുംപോള്‍
തട്ടിവീണിരുട്ടിന്‍റെ
നീണ്ട നൂലുകള്‍
കട്ടി തണുപ്പിന്‍
ചൂലും താങ്ങി
കറ്റിറങ്ങുകയത്രേ.

ചതഞ്ഞോരുടല്‍വള്ളിതഴഞ്ഞ്
മെരുങ്ങാതെ
തുറിച്ചു നില്ക്കും വേനല്‍ -
ച്ചെതുമ്പല്‍ ഉരിഞ്ഞിട്ടു
മരങ്ങള്‍ തിരുകുന്നു
കാറ്റിനെ അടിമുടി .

തിളച്ചു തകരാതെ
വഴങ്ങി വഴുതുന്ന
തണുത്ത കള്ളത്തരം
പുതച്ച മഴയാണ്.
ഇരുട്ടത്തൊരിടത്
പുതഞ്ഞു കിടക്കുന്നു ;
പഴക്കമുണ്ടെന്നോര്‍ക്കാന്‍
അടയാളങ്ങള്‍ മാത്രം .
ഇരുട്ടതും കൊണ്ടുപോയ്
ഇലകള്‍ പൊതിഞ്ഞേക്കം
ഇറക്കമിറങ്ങുംപോള്‍
ഒടുവില്‍ മറന്നേക്കാം.